

മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയ കേസിൽ ചെറുമകനും മുത്തശ്ശിക്കും കഠിന തടവും പിഴയും. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷോൺ ബാബു (27), മുത്തശ്ശി പുത്തൻപുരയ്ക്കൽ ടി.പി. ത്രേസ്യാമ്മ (76) എന്നിവരെയാണ് കൽപറ്റ അഡ്ഹോക്ക് – 11 (എൻ.ഡി.പി.എസ്. സ്പെഷൽ കോടതി) ജഡ്ജി വി. അനസ് ശിക്ഷിച്ചത്.
2017 ആഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദ സംഭവം. ഷോൺ ബാബുവിന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം തടവ് അനുഭവിക്കണം. ത്രേസ്യാമ്മയെ ഒരു വർഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.
മാനന്തവാടി എക്സൈസ് സി.ഐ എ.ജെ. ഷാജി അന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി സി.ഐയായിരുന്ന പി. ശിവപ്രസാദാണ്. പ്രൊസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജിഷ് ഹാജരായി.