

കല്പറ്റ: കാരാപ്പുഴ മെഗാടൂറിസത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി. ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ടി.എം.സി യോഗം ചേര്‍ന്നത്. കാരാപ്പുഴ ഡാം ഗാര്ഡന് വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെ തുറക്കാൻ ധാരണയായി. ഇവിടെ ആംഫി തിയറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് ജില്ലയിലെ ആദ്യത്തെ സ്ഥിരം സായാഹ്ന വേദിയാക്കി മാറ്റുന്നതിന് ആവശ്യമായ വൈദ്യുതീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.
ഗാര്ഡന് അകത്ത് സുവനീര്‍ ഷോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ ആവശ്യങ്ങള്‍ക്കായി റൂമുകള്‍ ലേലം ചെയ്യാൻ തീരുമാനിച്ചു. ഗാര്‍ഡനകത്തുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. പാര്‍ക്കിങ് സംവിധാനം വിപുലപ്പെടുത്തും. ഓണത്തിന് മുമ്പായി മില്‍മ ഔട്ട്ലെറ്റ് തുടങ്ങും.
സോളാര്‍ ബോട്ടിങ് ആരംഭിക്കുന്നതിനുള്ള താൽപര്യപത്രം ക്ഷണിക്കും. ഗാര്‍ഡനില്‍ നിലവിലുള്ള കുട്ടികളുടെ പാര്‍ക്ക് ടി.എം.സി നേരിട്ട് പുതുക്കി പണിയും. കാരപ്പുഴ മെഗാ ടൂറിസത്തിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി പത്രങ്ങളില്‍ ഉള്‍പ്പെടെ വ്യാപക പ്രചാരണം നല്കി മാസ്റ്റര്‍ പ്ലാന്‍ സ്വീകരിക്കുകയും ചെയ്യും.
സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സ്ഥലങ്ങളില്‍ കുടിവെള്ളമൊരുക്കും. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള മാലിന്യ പ്രശ്നം തീര്‍ക്കുന്നതിനായി ശുചിത്വ മിഷന് പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. കാക്കവയല്‍-കാരപ്പുഴ റോഡില്‍ തെരുവ് വിളക്കുകൾ സ്ഥാപിക്കും.സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് ലാഭകരമല്ലാത്ത ചില റൈഡുകള്‍ മാറ്റും. പകരം കേരളത്തില്‍ മറ്റിടങ്ങളിലില്ലാത്ത അതിനൂതനമായ പുതിയ റൈഡുകള്‍ കൊണ്ടുവരും.
കാരാപ്പുഴ മെഗാടൂറിസത്തെ മാറ്റിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ കലക്ടറുടെ പ്രതിനിധിയായി എ.ഡി.എം ഷാജു, കെ.ജെ. ദേവസ്യ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, പഞ്ചായത്ത് അംഗങ്ങളായ സജീവന്, മേരി സിറിയക്ക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത്, ഡി.ടി.പിസി സെക്രട്ടറി അജേഷ്, അഗ്രികള്‍ച്ചര്‍ ഓഫിസര്‍ മുഹമ്മദ്കുട്ടി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിങ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.