

മാനന്തവാടി: 28 കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കാപ്പചുമത്തി ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരു കേസില്‍ പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാവുംമന്ദം കാരനിരപ്പേല്‍ ഷിജു എന്ന കുരിശ് ഷിജു(43)വിനെയാണ് മാനന്തവാടി അഡീഷണല്‍ സെഷൻസ് ആൻഡ് എസ്.സി, എസ്.ടി കോടതി ജഡ്ജി പി.ടി. പ്രകാശന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
2018ല്‍ പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് വിളക്കത്തറവീട്ടില് രതീഷ് എസ്. പിഷാരടി എന്നയാളെ വീടിനടുത്തു വെച്ച് കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലാണ് വിധി. പടിഞ്ഞാറത്തറ പൊലീസ് സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തിരുന്നു.
ഇയാള്‍ക്കെതിരെ വധശ്രമം, ഭവനഭേദനം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കേസുകള്‍ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി കേസെടുത്തിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍, അമൃത സിസ്ന എന്നിവര്‍ വാദി ഭാഗത്തിനു വേണ്ടി ഹാജരായി.